Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആർ. ശങ്കർദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ജയിൽ ഡോക്ടർ ഇന്ന് ശങ്കർദാസിനെ പരിശോധിക്കും. തുടർന്നാണ് ആശുപത്രിമാറ്റുന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക.
ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഇയാളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അതേസമയം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിൽ അപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങുക.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണ വിശ്രമം വേണമെന്നും ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പോലീസ് കാണിക്കുന്നത്. യുഡിഎഫ് പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.
ചെറിയ തലകറക്കം അനുഭവപ്പെട്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, രക്തസമ്മര്‍ദത്തില്‍ വ്യതിയാനം സംഭവിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.